എൻ്റെ പൂക്കൂട
- Published on July 17, 1907
- By Staff Reporter
- 277 Views
(കൊച്ചുനാണു)
നാസ്തികത്വംതന്നെയാണ്, മതങ്ങളില്‍ വച്ച് ഉല്‍കൃഷ്ടതമമായ മതം, എന്ന് ഹിന്ദുമതക്കാര്‍ സമ്മതിക്കാതെ കഴികയില്ലാ. അവര്‍ ആഗ്രഹജനകമായ സംസാരലോകത്തെ വെടിയുന്നതിന് ആഗ്രഹിക്കുന്നുണ്ടല്ലൊ. അവര്‍ക്കു ഗുണബ്രഹ്മസായൂജ്യവും, അവരുടെ മതിക്ക് തൃപ്തിയെ നല്‍കുന്നില്ലപോലും. നിര്‍ഗുണബ്രഹ്മംതന്നെയാണ് അവരാല്‍ ഇച്ഛിക്കപ്പെടുന്നത്. ആ ബ്രഹ്മം എന്താണ്? സച്ചിദാനന്ദമാണെങ്കില്‍, അത് സഗുണബ്രഹ്മമായിപ്പോയി. നിര്‍ഗുണബ്രഹ്മത്തിനെ രണ്ടുപ്രകാരത്തില്‍ വ്യാഖ്യാനിക്കാം. ഗുണശൂന്യമായ ബ്രഹ്മം-, സൂക്ഷ്മത്തില്‍, നമ്മുടെ ജ്ഞാനേന്ദ്രിയങ്ങള്‍ക്ക് ദൃശ്യമല്ലാ. പിന്നേയോ, അതിന് എന്തെങ്കിലും ഗുണത്തെ നാം ആരോപിക്കുന്നതായാല്‍, അത് സഗുണബ്രഹ്മമായിട്ടും പര്യവസാനിക്കും. നിര്‍ഗുണ ബ്രഹ്മത്തിന് വേറൊരു അര്‍ത്ഥത്തെ സങ്കല്പിക്കാം. നമുക്ക് അറിയുവാന്‍ പാടില്ലാത്ത ഗുണങ്ങള്‍ നിര്‍ഗുണബ്രഹ്മത്തില്‍ കാണപ്പെടുമെന്ന് ചിലര്‍ ശങ്കിച്ചേക്കാം. ആ ഗുണങ്ങളെ നാം അറിയുന്നില്ലാ; അങ്ങനെയുള്ള ഗുണയുക്തമായ ബ്രഹ്മത്തെ സഗുണബ്രഹ്മമായിട്ടേ കരുതുവാന്‍ തരമുള്ളു. നമ്മുടെ ജ്ഞാനേന്ദ്രിയങ്ങള്‍ക്ക് അതീതങ്ങളായ ഗുണങ്ങളെ പ്രാപിക്കുവാനും നാം അശക്തന്മാരാണ്. സഗുണബ്രഹ്മത്തില്‍ ലയിക്കുന്നവര്‍, വീണ്ടും സംസാര ദു:ഖസാഗരത്തില്‍ മത്സ്യങ്ങളായി ജനിച്ചേക്കുമെന്ന് ശങ്കിച്ച്, സഗുണബ്രഹ്മധ്യാനക്കാരും നിര്‍ഗുണബ്രഹ്മത്തെ തന്നെ മോഹിക്കുന്നു. ഒ! അവര്‍ക്കു മോഹമെവിടെ? അവരും ശൂന്യാവസ്ഥയെ പ്രാപിക്കുന്നവരല്ലയോ? നിര്‍ഗുണബ്രഹ്മതല്പരന്മാരെയാണ് നാസ്തികന്മാരെന്ന് നാം അഭിധാനംചെയ്യേണ്ടത്. അവരോ, ലോകത്തില്‍ തുലോം ഉച്ചത്തില്‍ നില്‍ക്കുന്നവരും ആകുന്നു. അതുകൊണ്ട്, ഹിന്ദുക്കളുടെ ഇടയില്‍, സര്‍വ മാന്യമായിട്ടുള്ളതും, സര്‍വദര്‍ശനസൂക്ഷ്മതത്വമായിട്ടുള്ളതും, കവിലര്‍, ബദ്ധമുനി ആദിയായ ദര്‍ശനശാസ്ത്രവ്യാഖ്യാതാക്കന്മാരാല്‍ അനുകരിക്കപ്പെട്ടതും, ആയ നിര്‍ഗുണബ്രഹ്മതത്വം, അഥവാ, നാസ്തികത്വം തന്നെ, സര്‍വോല്‍കൃഷ്ടമായിട്ടുള്ളത്, വാദിക്കുവാന്‍ ആരെങ്കിലുംതയാറുണ്ടോ?
ഒരുശക്തിയോട്, നാം ഐക്യത്തെ പ്രാപിക്കുന്നതിന്, വിചാരിക്കുന്നതായാല്‍, ആ ശക്തിയെ നാം അറിയേണ്ടതാവശ്യം, ആ ശക്തിയെ നാം അറിയുമ്പോള്‍, അതുഗുണസംയുക്തമായി ഭവിക്കുന്നു. ആ സ്ഥിതിക്ക് നിര്‍ഗുണബ്രഹ്മം അസാധ്യമായോ അവാസ്തവമായോ ഉള്ള കേവലമായ ഒരു സങ്കല്പതത്വം തന്നെ ആകുന്നു