കേരളവാർത്തകൾ - തിരുവനന്തപുരം

  • Published on June 19, 1907
  • By Staff Reporter
  • 469 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവനന്തപുരം

(സ്വന്തലേഖകൻ)

മിഥുനം 4

ഹൈക്കോടതിയിൽ പ്യൂണി ജഡ്ജി മിസ്റ്റർ ഗോവിന്ദപിള്ളയെ വീണ്ടും ഒരു കൊല്ലം കൂടി ഉദ്യോഗത്തിൽ ഇരുന്നുകൊള്ളുന്നതിനു ഗവർന്മേണ്ടിൽ നിന്ന് അനുവദിച്ചിരിക്കുന്നു.

“മേസ്ട്രീസ് ടെസ്റ്റ്“ എന്ന ചില്ലറ സാങ്കേതിക പരീക്ഷ കൂടി ജയിച്ചിട്ടില്ലെന്നു വരുകിലും സേവൻ ശങ്കരൻ തമ്പി അവർകളുടെ ഒരു ആപ്തമിത്രമാകയാൽ ഏതാനും മാസങ്ങൾക്കു മുമ്പു ഒരു ഗുമസ്തൻ പണിയിൽ നിന്ന് കോട്ടയ്ക്കകം പണിവക മരാമത്ത് അസിസ്റ്റന്റ് സൂപ്പർവൈസറായി നിയമിക്കപ്പെടുകയും ഓവർസിയേഴ്സ് ടെസ്റ്റ് കഴിഞ്ഞിട്ടുള്ള സൂപ്പർവൈസർ മിസ്തർ .....പണിക്കർ വഹിച്ചിരുന്ന സ്ഥാനത്തിലേക്കു കയറ്റപ്പെടുകയും ചെയ്ത മിസ്റ്റർ ശങ്കരപിള്ളയുടെ ഉദ്യോഗപ്പേരിനെ “ശിരസ്തദാര“ എന്നു മാറ്റി തല്ക്കാലം 70ക ശമ്പളവും 2 ക വണ്ടിപ്പടിയും കൊല്ലം തോറും 10 ക വരെ സ്കെയിലും അനുവദിച്ചിട്ടു് ആ ആളെ ആ ജോലിയിൽ ഈ 1നു മുതൽക്ക് സ്ഥിരപ്പെടുത്തിയിരിക്കുന്നു. ഇഞ്ചിനീയർ വകുപ്പിൽ നൂതനമായി നിയമിക്കപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ മിൻ ജേക്കബിനെ തൽക്കാലം വൊർക്ക് ഷാപ്പിൽ നിയമിച്ച് ജോലികൾ പരിചയിപ്പിക്കേണ്ടിയിരിക്കുന്നതിനാൽ അവിടെ നിന്ന് സബ് ഇഞ്ചിനീയർ മിസ്റ്റർ താണുപിള്ളയെ ഈ പട്ടണം സബ് ഡിവിഷനാഫീസറായി ഇളക്കി പ്രതിഷ്ഠിക്കാനിരിക്കുന്നതായറിയുന്നു.

തിരുവാഭരണം സൂപ്പര്‌‍വൈസറായി നിയമിക്കപ്പെട്ടിരുന്ന സ്ഥിരം കണ്ടു കൃഷി തഹശീൽദാർ മിസ്റ്റർ മാതേവൻ പിള്ള തിരികേ ആ ജോലി കൈയ്യേറ്റതിനാൽ ആ ഡിപ്പാർട്ടുമെണ്ടിലെ കീഴ് ജീവനക്കാർ അത്യധികം സന്തോഷിക്കുന്നു. പകരം കാര്യം വിചാരിച്ചു കൊണ്ടിരുന്ന മിസ്റ്റർ ഗോവിന്ദപിള്ള അവരോട് രഞ്ജനയോടെയല്ല വർത്തിച്ചു വന്നതെന്ന് ചില സംഭവങ്ങൾ കൊണ്ടറിയാം. മിസ്റ്റർ പിള്ള കണ്ടുകൃഷി തഹശീൽ വേലയിൽ വന്നാറെ ആ വകുപ്പിനു ചേരാത്ത തന്റെ മണിയടിപ്പുും കണിശമെടുപ്പും മറ്റും കൊണ്ട് കീഴ്ജീവനക്കാരുടെ വെറുപ്പുു സമ്പാദിച്ചുുവെന്നാണറിയുന്നത്. അവിടത്തെ സമ്പ്രതിപ്പിള്ളയോടു പിണങ്ങിയതിൽ ആ ആൾ ഈ ആക്ടിങ് ഉദ്യോഗസ്ഥന്റെ ദൂഷ്യഭാഗങ്ങളെക്കുറിച്ച് ഡിവിഷൻ പേഷ്കാരുടെ മുമ്പാകെ എഴുതിവെച്ചു. തന്റെ അധികാരത്തെ സ്വമേധയായി പ്രയോഗിച്ചതിൽ മിസ്റ്റർ പിള്ള രണ്ടു മൂന്നു ശേവുകാരെയും കണക്കെഴുത്തുകാരെയും മൂന്ന് മാസത്തേക്കു സസ്പെൻറു ചെയ്തുു. ഒരു വാഴത്തോപ്പുു വിചാരിപ്പുകാരെയും സസ്പെൻഡ് ചെയ്യണമെന്നു തനിക്ക് അധികാരമില്ലാത്തതിനാൽ പേഷ്ക്കാരുടെ, അടുക്കൽ ശുപാർശ ചെയ്താറെ അത് ന്യായമല്ലെന്ന് കണ്ട് അദ്ദേഹം അതിനെ നിരാകരിച്ചുകളഞ്ഞു. എന്തിനു, “സാഹസമൊന്നിനുമരുതു“ന്നെള്ള സദുപദേശം നൽകീട്ടു മിസ്തർ നാഗമയ്യാ ചെറുപ്പബുദ്ധിയായ മിസ്റ്റർ പിള്ളയെ തെക്കോട്ടേക്കു പറഞ്ഞയച്ചു.


നായർ പട്ടാളത്തിൽ ഒരുവനു ന്യായരഹിതമായി ഇരട്ട പ്രൊമോഷനു ശുപാർശി ചെയ്തത് കൈക്കൂലി വാങ്ങിച്ചു കൊണ്ടാണെന്നു പരാതി ഉണ്ടായി. കോർട്ട് മാർഷ്യൽ കൂടിയതിൽ അഡ്ജൂട്ടന്റ് സുബേദാർ മിസ്തർ പരമേശ്വരൻ പിള്ള കുറ്റക്കാരനെന്ന് കണ്ട് കമാൻഡൻറ് കർണ്ണൽ ഡാസൻ അഡ്ജൂട്ടന്റിന്റെ ശമ്പളത്തിൽ 5 ക കുറച്ച് ആ ആളെ ഒരു കമ്പനി സുബേദരായി തരം താഴ്ത്തിയിരിക്കുന്നു. ഈ ആളിനു മേൽ ഇനിയും ഒരു കേസ്സുണ്ട്.

സർവ്വേ സബ് അസിസ്റ്റന്റ് മിസ്റ്റർ മരിയാമിക്കൽ പിള്ള ഏലമലയിൽ ജോലിയിലിരുന്നപ്പോൾ അവിടെ ഒരാളോടു കൈക്കൂലി വാങ്ങിച്ചുവെന്നും ആ സംഗതിക്കു താൻ തെളിവു കൊടുക്കാമെന്നു കാണിച്ച് കുര്യൻ എന്നൊരു സർവയർ സർവേ സൂപ്രണ്ടിനു ഈയിടെ ഹർജി അയച്ചതിൽ ആ ഉദ്യോഗസ്ഥൻ, കൈക്കോഴ കൊടുത്തുവെന്നും വാങ്ങിച്ചുവെന്നും പ്രസ്താവിക്കപ്പെട്ടിട്ടുള്ള കക്ഷികളെക്കൂടി ഇവിടേ വരുത്തി വിചാരണ ചെയ്കയോ, ഈ കേസ്സിലെ സത്യം വല്ലവിധേനയും കണ്ടു പിടിക്കണമെന്നുള്ള മനപ്പൂൂർവ്വമായ താല്പര്യത്തോടെ ഝടുതി സ്ഥലത്തു ചെന്നു അന്വേഷണം നടത്തുകയോ ചെയ്യാതെ ഹർജിക്കാരനെ മാത്രം ഇവിടെ വരുത്തി അയാളോടു സാക്ഷികളേയും മറ്റും ഇവിടെ കൂട്ടിക്കൊണ്ടു വന്നു കേസ്സ് തെളിയിക്കണമെന്ന് സൂപ്രണ്ട് ആജ്ഞാപിച്ചതിൽ, എത്രയോ ദൂരസ്ഥലമായ ഏലമലയിൽ പോയി സാക്ഷികളെ വിളിച്ചു കൊണ്ടുവരുവാനും മറ്റും തന്നാൽ സാധിക്കുകയില്ലെന്നു പറഞ്ഞൊഴിഞ്ഞു. അപ്രകാരം ഒരാൾ പണിപ്പെട്ടിട്ടു എന്തു വേണം? ഒരു അധികാര ബലമുള്ള ഉദ്യോഗസ്ഥന്റെയോ കോടതിയുടേയോ ആജ്ഞയില്ലാതിരിക്കെ, ഇക്കാലത്ത് വല്ലവരും ഏലമലയിൽ നിന്നു തിരുവനന്തപുരം വരെ സ്വന്ത ചെലവിൽ വന്നു താമസിച്ച് സാക്ഷി പറയാനൊരുങ്ങുമെന്നു സൂപ്രണ്ട് വിചാരിക്കുന്നുവെങ്കിൽ അതിലധികം ഭോഷത്തരമായി മറ്റു യാതൊന്നുമില്ലായെന്നു അദ്ദേഹം അറിയേണ്ടതാണ്. എന്തിനു, കേസ്സ് മിസ്സായി കലാശിച്ചുവെന്നു പറഞ്ഞാൽ കഴിഞ്ഞു. സാക്ഷി സൂപ്രണ്ടിൻറെ ആശ്രിതന്മാരിൽ ഒരാളാണുപോൽ.

സർവ്വേ ജോലി മിക്കവാറും പൂർത്തിയായതിനാൽ ആ ആഫീസിലെ സിൽബന്തികളിൽ 25 ക യിൽ കുറഞ്ഞ ശമ്പളക്കാരായ ഒട്ടുവളരെ ആളുകളുടെ സർവ്വീസ്സുു വരുന്നയാണ്ടു കന്നിമാസം ആദ്യം മുതൽക്ക് ആവശ്യമില്ലെന്നു കാണിച്ച്, ഉത്തരവിൻ പ്രകാരം, അവർക്കു മുൻകൂറായി സർവേ സൂപ്രണ്ട് ഈ മാസം മുതൽ മൂന്നു മാസത്തെ അറിയിപ്പുു കൊടുത്തിരിക്കുന്നു. കുറഞ്ഞ ശമ്പളക്കാരെ വീടുകളിൽ പറഞ്ഞയച്ചിട്ട് കൂടുതൽ ശമ്പളക്കാരെ സർവ്വീസിൽ വെയ്ക്കണമെന്നു ഗവർന്മേണ്ടിൽ നിന്ന് തീരുമാനിച്ചിരിക്കുന്നത് എന്തു ന്യായത്തെ ആസ്പദമാക്കീട്ടാണെന്നു അറിയുന്നില്ല. ഗവർന്മേണ്ടിന്റെ ഇപ്പോഴത്തെ ഉദ്ദേശം ചെലവു കുറയ്ക്കണമെന്നാണത്രേ, അതിലേക്കു കുറഞ്ഞ ശമ്പളക്കാരിൽ ഒട്ടധികം ആളുകളെ സർവ്വീസ്സിൽ വെച്ചേക്കേണ്ടതായിരുന്നു. കൂടാതെയും ഒരു വിധം ന്യായമായും ജാഗ്രതയായും ജോലി ചെയ്യുന്നതും കുറഞ്ഞ ശമ്പളക്കാരാണെന്നുള്ള വാസ്തവം എല്ലാവർക്കും അറിയാവുന്നതാണ്. അതിരിക്കട്ട, സൂപ്രണ്ടിന്റെ ജാമാതാവിനെയും ഉറ്റ ബന്ധുക്കളിൽ മറ്റൊരാളെയും കുറവിൽ ഉൾപ്പെടുത്താതിരുന്നത് ആശ്വാസജനകം തന്നെ. അദ്ദേഹത്തിന്റെ അഭിപ്രായനുസാരം സേവന്മാരും ആശ്രിതന്മാരും ആയ കുറേ ആളുകളെ സർവ്വീസ്സിൽ വെച്ചേക്കാതെ അവരുടെ പേരുകളെ നീലമഷിയിൽ ദിവാൻ വെട്ടിത്തള്ളിക്കളഞ്ഞതു കഷ്ടമായിപ്പോയി. നൂറ്റിനു മേൽ ഉണ്ടായിരുന്ന ജീവനക്കാരെ ഇപ്പോൾ ഇരുപത്തഞ്ചോ മുപ്പതോ ആയി കുറച്ചിരിക്കുന്ന സ്ഥിതിക്കു ഉയർന്ന ശമ്പളക്കാരും മേൽവിചാരക്കാരായ ചില്ലറ ഉദ്യോഗസ്ഥന്മാർക്കും ഇനി എന്താണ് ജോലിയെന്ന് അറിയുന്നില്ല. ഇനിയും 55 ക ശമ്പളക്കാരനായ ഒരു സൂപ്രണ്ട് 25 കയിൽ ഒരു അസിസ്റ്റന്റ് സൂപ്രണ്ട്, 12 കയിൽ ഒരു സബ് അസിസ്റ്റന്റ് 7ക, 4ക ഈ ശമ്പളത്തിൽ ചില ഉദ്യോഗസ്ഥന്മാർ ഇവരെല്ലാരുമെന്തിനാണെന്നറിയുന്നില്ലാ. ഒരു അസിസ്റ്റന്റ് സൂപ്രണ്ടും ഒരു ഹെഡ് ക്ലാർക്കും കുറേ ജീവനക്കാരും മാത്രം മതിയാകുന്നതാണ്. ഇങ്ങനെ ഒക്കെ കലാശിച്ചിട്ടും ഒരു മാനേജരെ കൂടി നിയമിക്കാൻ സൂപ്രണ്ട് അഭിപ്രായപ്പെട്ടിട്ടുള്ളതായി കേൾക്കുന്നു. പരിഷ്ക്കാരപ്രകാരം ഇരുപതിൽപരം സർവയർമാരെയും 100 ക ശമ്പളക്കാരനായ സബ് അസിസ്റ്റന്റ് മിസ്തർ തമ്പി അയ്യങ്കാരെയും സെറ്റിൽമെണ്ടു ഡിപ്പാർട്ടുമെന്റിലേക്കു അയക്കാൻ പോകുന്നു. ജോലിയിൽ സാമർത്ഥ്യവും ഇംഗ്ലീഷ് വിദ്യാഭ്യാസവുമുള്ള മിസ്റ്റർ അയ്യങ്കാരെ കണ്ടെഴുത്തിലേക്കു തള്ളിയിട്ടു അതില്ലാത്ത മിസ്റ്റർ മരിയാമിക്കൽപിള്ളയെ ആണ് ഈ ഡിപ്പാർട്മെന്റിൽ വെക്കുന്നതിനു സൂപ്രണ്ട് ശുപാർശ ചെയ്തിരിക്കുന്നത്.


കോതയാർ ഭൂമിക്കു കരം പതിപ്പ് മിസ്തർ രാമകൃഷ്ണയ്യരുടെ കീഴിൽ സിൽബന്തികളായി 20 കയിൽ അദ്ദേഹത്തിന്റെ പുത്രനും പട്ടണ പരിഷ്ക്കരണ കമ്മിറ്റിയിൽ 15 ക ശമ്പളത്തിൽ ഒരു ക്ലർക്കുമായിരുന്ന മിസ്തർ പത്മനാഭയ്യരേയും 25 കയിൽ, സർവ്വേ ആഫീസിൽ 20 ക ശമ്പളത്തിൽ ഒരു കമ്പ്യൂട്ടരായിരുന്ന മിസ്തർ വെങ്കിട്ടരമണയ്യരേയും നിയമിച്ചിരിക്കുന്നു.

You May Also Like